Politics, Policy, Political News Top Stories

2017 ഏപ്രിൽ 25, ചൊവ്വാഴ്ച

മന്ത്രിമണിയുടെ തെറി വിളി മുഖ്യൻ വിജയനു ഗ്രാമീണ സംസ്കാരം

സമൂഹം എപ്പോഴും മാറ്റത്തിനു വിധേയമാണ്‌. എല്ലാം മാറ്റത്തിനു വിധേയമാണ്‌. ഈ തത്വം ആർക്കുമറിയില്ലങ്കിലും ഏതൊരു കമ്മ്യൂണിസ്റ്റുകാരനുമറിയാം, അറിഞ്ഞിരിക്കണം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റാവുകില്ല.  ഗുണപരമായ, അല്ലെങ്കിൽ പുരോഗനാത്മകമായ, മാറ്റങ്ങൾക്കെല്ലാം ബോധപൂർവ്വമായും മാതൃകാപരമായും വിധേയമാകേണ്ടത്‌ കമ്മ്യൂണിസ്റ്റുകളുടെ അഥവാ ഈടതുപക്ഷത്തിന്റെ, ഇടതുപക്ഷ പ്രവർത്തകരുടെ, ധാർമ്മിക ഉത്തരവാദിത്വവും കടമയുമാണ്‌.ഭാഷ, സാഹിത്യം, സംസ്കാരം ഇതിനെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ട്‌, സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഈ മാറ്റങ്ങളേയെല്ലാം ഇക്കൂട്ടർ ഉൾക്കൊള്ളണം എന്ന്‌ ആ നിലക്ക്‌ പ്രത്യേകിച്ച്‌ പറയേണ്ട ആവശ്യമുയരുന്നില്ല. അതും അതിന്റെ നേതൃത്വമാകുമ്പോൾ. 

ആ നിലക്ക്‌ കേരളത്തിന്റെ ഭാഷാ-സാഹിത്യ-സാംസ്കാരിക പുരോഗതിയും, സമൂഹത്തിന്റെ അതിലധിഷ്ഠിതമായ നിലവാരത്തേയും മനസ്സിലാക്കനും അതനുസരിച്ചുള്ള സാമൂഹ്യസംവദനത്തിനും ഇടതുപക്ഷത്തിനു കഴിയേണ്ടതുണ്ട്‌, പ്രത്യേകിച്ച്‌ അതിന്റെ നേതൃത്വത്തിന്‌. അതിനു കഴിയാതെ വരുമ്പോൾ അതിനു ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു എന്നാണർത്ഥം. ഇടതുപക്ഷം എന്നല്ല ഏതൊരു സാമൂഹ്യനേതൃത്വത്തിനും സമൂഹത്തിന്റെ ഇപ്പറഞ്ഞ കാര്യങ്ങളിലെ നിലവാരം മനസ്സിലാക്കാനും അതിനനുസൃതമായ നിലവാരം പരിപാലിക്കാനും കഴിഞ്ഞിരിക്കണം. അതില്ലെങ്കിൽ അവർ സമൂഹ്യ നേതൃത്വമല്ല വഹിക്കേണ്ടത്‌, മറിച്ച്‌ സമൂഹം അവരുടെ നേതൃത്വമാണ്‌ വഹിക്കേണ്ടത്‌. ആ നിലക്ക്‌, കേരളത്തിന്റെ ഭാഷാ സാഹിത്യ സംസ്കാരാദികളെക്കുറിച്ച്‌ സാമാന്യ ബോധമില്ലാത്ത ഒരാൾ കേരളത്തിന്റെ മന്ത്രിയാവുകയും തോന്നിവാസം വിളിച്ചു പറയുകയും ചെയ്താൽ എന്താണുണ്ടാവുക എന്നതാണ്‌ നാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. കേരളജനതയുടെ സാംസ്കാരിക നിലവാരത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു “ഏംമ്പോക്കി ബ്രാന്റ്‌” മന്ത്രിസഭയിൽ കയറിയിരുന്ന്‌ ഉദ്യോഗസ്ഥരേയും ജനതയേയും നിരന്തരം തെറിവിളിക്കുന്നു.  പാവപ്പെട്ട തോട്ടം തൊഴിലാളി സ്ത്രീകൾക്കു പോലും രക്ഷയില്ല.

മന്ത്രി എന്നത് ഔദ്യോഗിക പദവിയാണ്‌ എന്നത് ഈ മന്ത്രി പുംഗവാനറിയുമോ എന്നറിയില്ല. എന്നു വെച്ചാൽ എല്ലാ സർക്കാരുദ്യോഗസ്ഥരുടേയും മുകളിലായി സ്ഥാനമുള്ള ഒരു ഉദ്യോഗസ്ഥനാണ്‌ മന്ത്രി. ആ നിലക്ക് അയാൾ ഔദ്യോഗിക ഭാഷയേ ഉപ്യോഗിക്കാൻ പാടുള്ളൂ ഉദ്യോഗസ്ഥരോട്. കീഴുദ്ദ്യോഗസ്ഥരെ “ചെറ്റ” എന്നും “ഊളമ്പാറയിൽ അയക്കണ”മെന്നെല്ലാം ഔദ്യോഗിക ഭാഷയാകുന്നതെങ്ങനെ? അത് പാർട്ടിയുടെ മൂന്നാംകിട ഗൂണ്ടകൾ ഉപയോകിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ്‌. സാംസ്കാരിക കേരളത്തെ പ്രധിനിദാനം ചെയ്യുന്ന മന്ത്രിയുടെ നിലവാരമല്ല അതു പ്രധിനിദാനം ചെയ്യുന്നത്. സമരം ചെയ്യുന്ന സ്ത്രീകൾക്ക് “കാട്ടിനകത്തായിരുന്നു പണി” എന്നു പറഞ്ഞാൽ എന്താണ്‌ മനസ്സിലാക്കേണ്ടത്? സാംസ്കാരിക കേരളത്തിന്റെ ഭാഷ അറിയില്ലാ എന്നോ അതോ മന്ത്രിയായ്തുകൊണ്ട് ഉദ്യോഗസ്ഥരുടേയും സ്ത്രീകളുടേയുമെല്ലാം മാനവും അഭിമാനവുമെടുത്ത് പന്താടാമെന്നോ? 

മുഖ്യമന്ത്രി പറയുന്നത് ഇതെല്ലാം മന്ത്രിയുടെ നാടൻ ഭാഷാശൈലിയായതിനാൽ, ഗ്രാമീണശൈലിയായതിനാൽ, എല്ലാവരും സഹിക്കണമെന്നാണ്‌.

മലയാള ഭാഷതൻ മാദക ഭംഗിയിൽ
തെറിയഭിഷേകമായ് ഉയരുന്നു.
കിളികൊൻചും നാടിന്റെ ഗ്രാമീണ ശൈലിയിൽ
പുളിച്ചതെറി മാത്രം കേൾക്കുന്നു. എന്നവസ്ഥ.

പരിഷ്കൃത കേരളസമൂഹം, മുഖ്യന്റെ അരുമ ശിഷ്യന്റെ തെറിസംസ്കാരത്തിനനുസൃതമായ ഒരു നിലവാരത്തിലേക്ക് വരണമെന്നാണ്‌ കേരള ജനതയോട് പറയുന്നത്. ഞാൻ ജനിച്ചു വളർന്നത് ഒരു കാർഷിക മേഖലയിലായിരുന്നു. അവിടത്തെ കാർഷികതൊഴിലാളികളുടെ ജീവിതനിലവാരം വളരെ മോശമായിരുന്നു. അവരുടെ ഭാഷയും പെരുമാറ്റവുമെല്ലാം വളരെ പരുക്കനായിരുന്നു. സംസാരത്തിൽ എപ്പോഴും ലൈഗീകചുവയുണ്ടാകുമായിരുന്നു. വീട്ടിൽ പോലും അങ്ങിനെയാണ്‌. വഴക്കു കൂടുമ്പോൾ ഇവർ പരസ്പരം നാണം കെടുത്താനായി ഉടുതുണി പൊക്കി ആസനം കാണിക്കുമായിരുന്നു. ഈ പറഞ്ഞത് ഒരു നാടൻ സംസ്കാരശൈലിയാണ്‌. പക്ഷെ ആ ജനത ഇപ്പോൾ വളരെ പുരോഗമിച്ചു. സംസ്കാര സമ്പന്നരായിമാറി. പക്ഷെ നമ്മുടെ മന്ത്രി മണി ഇപ്പോഴും മാറാനറച്ച് അവിടതന്നെയാണ്‌ നില്കുന്നത്. മന്ത്രി മണിയുടെ ഈ തെറിയും ജനതക്കുനേരെയുള്ള തുണിപൊക്കി ആസനം കാണിപ്പും ഒരു അംഗീകൃത നാടൻ സംസ്കാരമാണെന്ന് മുഖ്യനഭിപ്രായമുണ്ടെങ്കിൽ മുഖ്യൻ മൂന്നു നേരം മണിയെ വിളിച്ച് ഈ “തുണിപൊക്കി കാണിക്കൽ” സംസ്കാരം ആസ്വദിക്കട്ടെ. ഉദ്യോഗസ്ഥർക്കെതിരേയും നാട്ടുകാർക്കെതിരേയും വേണ്ട.  

 മണിയെ ഇറക്കി തെറിവിളിച്ച് ഭൂമികൈയ്യേറ്റമൊഴിപ്പിക്കൽ തകിടം മറിക്കാം എന്നത് ഒരു മനപ്പായസമുണ്ണലല്ലെ? ഗൂണ്ടാപ്പണി മന്ത്രിസഭാ ലെവലിൽ സാദ്ധ്യമാണോ? മണി തുണിപൊക്കിയാൽ കേരളജനത ശ്വാസമടക്കി നിശ്ശഃബ്ദരായിരിക്കുമോ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ